06/04/2022
GST നികുതി നിയമം അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ?.
•••••••••••••••••••••••••••••••••••••••••••••••••••••••
GST നിയമം നടപ്പിൽ വന്ന് നീണ്ട അഞ്ചു സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ പുതിയ നികുതി നിയമത്തിന്റെ മേന്മകളും , പോരായ്മകളും ഒരു വിലയിരുത്തലിന് സ്വാഭാവികമായും വിധേയമാക്കേണ്ടതുണ്ട്. തീർച്ചയായും നികുതി നിയമ രംഗത്തുള്ള പണ്ഡിതരും, ഉദ്യോഗസ്ഥരും, വ്യാപാര സമൂഹവും , മറ്റു നികുതി രംഗത്ത് പ്രവർത്തിക്കുന്ന സേവന വക്താക്കളും ഇക്കാര്യത്തിൽ തങ്ങളുടേതായ സംഭാവനകൾ നല്കുമെന്ന് പ്രത്യാശിക്കുന്നു.
ഇന്ത്യ മുഴുവൻ ഒരു ഏകീകൃത പരോക്ഷ നികുതി നിയമം നടപ്പാക്കി എന്നതും , നികുതിക്ക് മേൽ നികുതി ചുമത്തിയിരുന്ന കാടൻ നിയമം ഒഴിവാക്കപ്പെട്ടു എന്നതും ഒരു മേന്മയായി കണക്കാക്കാവുന്നതാണ്. ഒരു പരിധി വരെ ചരക്കുകളുടെ സ്വതന്ത്ര നീക്കം സാദ്ധ്യമായി എന്നതും നേട്ടങ്ങളിൽ പ്പെടുത്താവുന്നവ തന്നെ. ചില ചരക്കു സേവനങ്ങളുടെ നികുതി നിരക്ക് കുറച്ചു എന്നതും , ലേറ്റ് ഫീ ഇളവ് നല്കിയതും ഇത്തരണത്തിൽ ഓർക്കേണ്ടതു തന്നെ.
GST നികുതിയുമായി നേരിട്ടു പ്രവർത്തിക്കുന്ന വ്യാപാര സമൂഹത്തിനും, നികുതി രംഗത്ത് പ്രവർത്തിക്കുന്ന സേവന ദാതാക്കൾക്കും, ഉദ്യോഗസ്ഥർക്കും ഈ നിയമം അത്ര നല്ല അനുഭവങ്ങളല്ല കഴിഞ്ഞ കാലയളവിൽ നല്കിയിട്ടുള്ളത് എന്ന് കൂടി പറയാതെ വയ്യ.
GST നിയമം നടപ്പിലാക്കിയപ്പോൾ വലിയ മേന്മയായി ഉയർത്തിക്കാട്ടിയത് ഈ നിയമത്തിന്റെ ലാളിത്യവും, സുതാര്യതയും തന്നെ ആയിരുന്നു. പക്ഷെ ഇതൊന്നും നടപ്പിലാക്കാൻ കഴിഞ്ഞില്ലായെന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന എല്ലാ പരോക്ഷ നികുതി നിയമങ്ങളേക്കാളും കഠിനവും, വ്യക്തതയില്ലാത്തതുമായ ഒരു നികുതി നിയമമായി കഴിഞ്ഞ അഞ്ചു വർഷക്കാലം കൊണ്ട് ഈ നിയമം മാറി.
ബഹുമാനപ്പെട്ട ഗുജറാത്ത് ഹൈക്കോടതി ജഡ്ജി കോടതിയിൽ തന്നെ പരസ്യമായി പറഞ്ഞത്
" ജി.എസ്.ടി നിയമം മനസ്സിലാക്കുന്നതിനേക്കാൾ എളുപ്പമാണ് ചന്ദ്രനിൽ പോകുന്നത് " എന്നാണ്.
ഈ വാക്കുകൾ മാത്രം മതി കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഈ പുതിയ നികുതി നിയമം എത്രമാത്രം ഇരുൾ നിറഞ്ഞതായി മാറി എന്ന് തിരിച്ചറിയാൻ.
ഇത് ഈ നിയമവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുഴുവൻ സമൂഹത്തിന്റെയും അഭിപ്രായം കൂടിയായി മാറുന്നു എന്നതാണ് സത്യം.
പല തരത്തിൽ വിശദീകരിച്ചും , തിരുത്തിയും , വീണ്ടും വിശദീകരിച്ചും നോട്ടിഫിക്കേഷനുകളും, സർക്കുലറുകളും , കുന്നു കൂടുകയാണ്.
നിയമം ഉണ്ടാക്കുന്നവർക്കും, നടപ്പിലാക്കേണ്ടവർക്കും ഒരു വ്യക്തതയും ഇക്കാര്യത്തിൽ ഇല്ലാ എന്നതിന്റെ മതിയായ തെളിവാണ് ഈ തിരുത്തൽ യജ്ഞങ്ങളുടെ പൊരുൾ എന്നത് കാണാതിരിക്കാനാവില്ല. ഇതിനൊരു അവസാനം ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.
നിയമം അടിക്കടി മാറ്റി കൊണ്ടിരിക്കുന്നു , അതൊടൊപ്പം എത്തിപ്പിടിക്കാൻ കഴിയാതെ ഇലക്ട്രോണിക്ക് സംവിധാനം ഒരുക്കേണ്ട IT വിഭാഗം പരാജയപ്പെടുന്നു. നികുതിദായകർ പലപ്പോഴും നിസ്സഹായകരാകുന്നു.
നിയമം നിഷ്കർഷിക്കുന്ന പല ചട്ടങ്ങളും അനുസരിക്കാൻ അവശൃമായ ഇലക്ട്രോണിക്ക് സംവിധാനം തയ്യാറാക്കാൻ അധികാരികൾ പരാജയപ്പെടുന്നു. ഇതിൽ നിന്നും കരകയറാൻ വീണ്ടും നിയമത്തിൽ മാറ്റങ്ങൾ വരുത്തി നേരത്തെ നിർദ്ദേശിച്ചിരുന്ന പല സംവിധാനങ്ങളും വേണ്ടായെന്ന് വെക്കുകയും, പകരം പുതിയ പുതിയ മാറ്റങ്ങൾ നിർദേശിച്ചു കൊണ്ടും ഇരിക്കുന്നു.
നിയമ നടത്തിപ്പിലുള്ള അധികാരികളുടെ പല വിധ പരാജയങ്ങൾ മറച്ചുവെക്കുവാനും , തങ്ങളുടെ ഭാഗം ഭംഗിയാക്കി വെക്കുവാനും പുതിയ നിയമ നിർമ്മാണത്തിലൂടെ ശ്രമിച്ചപ്പോൾ ഇതു മൂലമുള്ള വീഴ്ചകൾ മുഴുവൻ വ്യാപാര സമൂഹത്തിന്റെ മാത്രം കുറ്റമായി മാറുന്ന വിചിത്ര കാഴ്ചയാണ് കഴിഞ്ഞ അഞ്ചു വർഷത്തെ ജി.എസ്.ടിയുടെ ഒരു പൊതു ചിത്രം നമുക്ക് കാണിച്ചു തരുന്നത്.
ഇതിന് നല്ലൊരു ഉദാഹരണമാണ് സെക്ഷൻ . 16 (2) (c) അനുസരിച്ചില്ലായെന്ന് പറഞ്ഞു പതിനായിരക്കണക്കിന് വ്യാപാരികൾക്ക് എതിരെ ഇപ്പോൾ ശിക്ഷണ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
പ്രസ്തുത സെക്ഷൻ അനുസരിക്കുന്നതിലേക്കായി അതൊടൊപ്പം നിർദ്ദേശിച്ചിട്ടുണ്ടായിരുന്ന മറ്റു പല സെക്ഷനുകളും, റൂളുകളും ( ഫോറങ്ങൾ ) റദ്ദാക്കിയപ്പോഴും , പുന:പരിശോധിച്ചപ്പോഴും അതൊടൊപ്പം സെക്ഷൻ.16(2)(c) പരീക്ഷ്കരിക്കുവാനോ, റദ്ദാക്കുവാനോ നടപടികൾ ഉണ്ടായില്ല. അതിന് വ്യാപാര സമൂഹം ഇന്ന് ശിക്ഷാ നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നു.
സെക്ഷൻ16(2)(c) പ്രകാരം സപ്ലൈർ അടക്കാത്ത നികുതി ഇൻപുട്ട് ടാക്സായി എടുക്കരുത് എന്ന് ഒരിടത്ത് പറയുകയും റൂൾ 36 (4) നിർദ്ദേശ പ്രകാരം അടക്കാത്തതാണെങ്കിലും 20% ഇൻപുട്ട് ടാക്സ് എടുക്കാമെന്നും പറയുന്നതും ഏത് നീതി ശാസ്ത്ര ബോധത്തിലാണെന്ന് ആർക്കും മനസ്സിലാവുന്നില്ല.
നിയമത്തിലെ അടിക്കടിയുള്ള തിരുത്തലുകൾ, നിയമാനുസൃതം പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കാതിരിക്കൽ , കോവിഡ് മഹാമാരി സൃഷ്ടിച്ച ശൂന്യത . ഇതിനിടയിൽ വ്യാപാര സമൂഹത്തോട് അധികാരികൾ കാണിച്ച ചില പ്രവൃത്തികൾ കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്.
@ ടെസ്റ്റ് പർച്ചേസ് ,
@ നടപ്പിലാക്കാൻ പറ്റാത്ത കാര്യങ്ങൾ നടപ്പിലാക്കിയില്ലായെന്ന കാരണത്തിലുള്ള അസ്സസ്മെന്റുകൾ,
@ പെനാൽറ്റി തുക 100% ൽ നിന്നും 200% ആയി വർദ്ധിപ്പിക്കൽ,
@ ഇവയുടെ അപ്പീൽ ഡെപ്പോസിറ്റ് 10% ൽ നിന്നും 25% ആയി വർദ്ധിപ്പിക്കൽ തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.
അസസ്മെന്റ് നടപടികൾ അഞ്ചു വർഷം വരെ വച്ചു താമസിപ്പിച്ച് ഇതുമൂലം സൃഷ്ടിക്കപ്പെടുന്ന നികുതി തുകക്ക് മേൽ വലിയ തുക പലിശയിനത്തിൽ ബാദ്ധ്യത വരുത്തുന്നതും ന്യായീകരണമില്ലാത്ത പ്രവൃത്തിയാണെന്നതിൽ തർക്കമില്ല.
അഞ്ചു വർഷം പൂർത്തീകരിക്കുന്ന വേളയിൽ ഈ നിയമ നടത്തിപ്പ് ഒരു സ്വതന്ത വിലയിരുത്തലിന് വിധേയമാക്കാൻ അധികാരികൾ തയ്യാറാകുകയും, വ്യാപാര സമൂഹത്തിനും , ജി.എസ്.ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറ്റു മേഖലയിലുള്ളവർക്കും പറയാനുള്ളത് കേൾക്കാനും തയ്യാറാകണം.
-taxare